നിലം തരം മാറ്റം; നിയമത്തിൽ അടുത്ത മാറ്റം

2017 ഡിസംബര്‍ 30-നുശേഷം വാങ്ങിയ ഭൂമിക്ക്‌ നിലം തരംമാറ്റലിന്റെ ഫീസ്‌ സൗജന്യം ലഭിക്കില്ല. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ചട്ടം ഭേദഗതി ചെയ്തപ്പോൾ 2017 ഡിസംബര്‍ 30-ന്‌ പ്രാബല്യത്തില്‍ 25 സെന്റില്‍ കൂടാത്ത ഭൂമിക്ക്‌ സൗജന്യം വ്യവസ്ഥചെയ്തിരുന്നു. 25 സെന്‍റില്‍ കുറവ്‌ ഭൂമിയുള്ള ഉടമയില്‍നിന്ന്‌ വാങ്ങിയവര്‍ക്കും ഫീസ്‌ സൗജന്യം ലഭിക്കുമെന്ന തരത്തില്‍ ചില ഉദ്യോഗസ്ഥര്‍ വ്യാഖ്യാനിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ക്കും അപേക്ഷകര്‍ക്കും ആകെ ആശയക്കുഴപ്പവുമായി. ഈ സാഹചര്യത്തിലാണ്‌ വ്യക്തത വരുത്താന്‍ റവന്യൂ വകുപ്പ്‌ തീരുമാനിച്ചത്‌.

ഇതു സംബന്ധിച്ച സൃഷ്ടീകരണക്കത്ത്‌ അടുത്ത ദിവസങ്ങളില്‍ത്തന്നെ പുറത്തിറക്കും. 2017 ഡിസംബര്‍ 30-നുശേഷം കൈമാറ്റത്തിലൂടെ ലഭിച്ച ഭൂമിയാണെങ്കില്‍ സൗജന്യം അനുവദി
ക്കേണ്ടെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

പുതിയ നിര്‍ദേശം വന്നതോടെ 25 സെന്‍റില്‍ കുറവാണെങ്കിലും ഇത്തരം ഭൂമി തരംമാറ്റാന്‍
ന്യായവിലയുടെ 10 ശതമാനം ഫീസ്‌ അടക്കേണ്ടിവരും. നിലവില്‍ 26 സെന്റിനു മുകളില്‍
ഒരേക്കര്‍വരെയുള്ള ഭൂമിക്ക്‌ പുരയിടത്തിന്റെ ന്യായവിലയുടെ 10 ശതമാനമാണ്‌ ഫീസ്‌ ഈടാക്കുന്നത്‌. ഒരേക്കറിന് മുകളിലേക്കുള്ള ഭൂമി തരംമാറ്റാന്‍ ന്യായവിലയുടെ 20 ശതമാനം ഫീസ്‌ അടയ്ക്കണം. തരംമാറ്റാനുള്ള നിലങ്ങളുടെ സമീപത്തെ പുരയിടത്തിന്‌ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ന്യായ വില കണക്കാക്കിയാണ് ഫീസ് നിശ്ചയിക്കുന്നത്